ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശുമായുള്ള പരസ്പര വിശ്വാസവും ഐക്യവും വളർത്തുന്നതിനും സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടന്ന 52-ാമത് ഡയറക്ടർ ജനറൽ തല ഏകോപന സമ്മേളനത്തിൽ അതിർത്തി കടന്നുള്ള അക്രമണങ്ങൾ തടയാണമെന്നും മേഖലയിലെ ക്രമസമാധാനം നിലനിർത്തണമെന്നും അതിർത്തി രക്ഷാ സേനകൾ വ്യക്തമാക്കി.
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം ബംഗ്ലാദേശിലെ ധാക്കയിൽ ജൂലൈ 17നാണ് ആരംഭിച്ചത്. ഇന്ത്യയുടെ ബോർഡർ സെക്യൂരിട്ടി ഫോഴ്‌സ് (ബിഎസ്എഫ്) ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗും ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിന്റെ (ബിജിബി)മേജർ ജനറൽ സഖീൽ അഹമ്മദുമായാണ് ചർച്ചനടന്നത്. സമഗ്രമായ ചർച്ചകൾക്ക് ശേഷം അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
സംയുക്ത രേഖയിൽ, ഏകോപിത പട്രോളിംഗും ജാഗ്രതയും വർധിപ്പിക്കും. മുൻകരുതൽ നടപടികൾ സ്വീകരിച്ച് അതിർത്തിയിൽ കടന്നുകയറിയുള്ള കുറ്റകൃത്യങ്ങൾ തടയുമെന്നും വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റം, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, അതിർത്തി തൂണുകൾ നശിപ്പിക്കുക, അതിർത്തി കടന്നുള്ള മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ നിന്ന് ഒഴിവാക്കുന്നതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്ന് ഇരുപക്ഷവും തീരുമാനിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി അതിർത്തി മേഖലയിലെ നദികൾ സംരക്ഷിക്കും. അതിർത്തി കടന്ന് എത്തുന്ന സംഘങ്ങളെ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടികൾ സംയുക്തമായി സ്വീകരിക്കുമെന്നും അറിയിച്ചു.
സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഡിജി തല സമ്മേളനം 2022 നവംബറിൽ നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. വർഷത്തിൽ രണ്ട് തവണയാണ് ഡിജി തല സമ്മേളനം നടത്തുക. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തെ അർത്ഥവത്തായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
Comments