കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഇന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിൽ സമർപ്പിക്കും.ദിലീപിന്റെ സുഹൃത്ത് ശരത്തിനെയാണ് തുടരന്വേഷണത്തിൽ കൂടുതലായി പ്രതിചേർത്തിട്ടുള്ളത്.ശരത്തിനെ പ്രതിചേർത്തുള്ള അധികപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 9 ആവും. 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 90 ലേറെ പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. വിചാരണ വേഗത്തിൽ പുന:രാരംഭിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. തെളിവുകൾ നശിപ്പിക്കുകയും, മറച്ചുവയ്ക്കുകയും ചെയ്തതിനുള്ള പുതിയ വകുപ്പുകൂടി എട്ടാം പ്രതി ദിലീപിനെതിരെ ചുമത്തിയതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വിചാരണ കോടതിയെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പ്രതിഭാഗം പിൻവലിച്ചിട്ടില്ല.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്.അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി 15 ന് അവസാനിച്ചിരുന്നു. പിന്നീട് മൂന്നാഴ്ച സമയം കൂടി അന്വേഷണത്തിന് വേണമെന്ന ആവശ്യം തള്ളി നാലു ദിവസം കൂടി കോടതി അനുവദിക്കുകയായിരുന്നു.
2
Comments