ലക്നൗ: യുപിയിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻ ഗുണഭോക്താക്കൾക്കും അവരുടെ ആശ്രിതർക്കുമായി ക്യാഷ്ലെസ് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് യോഗി സർക്കാർ. 22 ലക്ഷത്തോളം സർക്കാർ ജീവനക്കാർ ഉൾപ്പെടെ 75 ലക്ഷം പേർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ദീൻദയാൽ ഉപാധ്യായ സ്റ്റേറ്റ് എംപ്ലോയീസ് ക്യാഷ്ലെസ് മെഡിക്കൽ സ്കീമിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കുന്നത്.
പദ്ധതിക്ക് അർഹരായ ആളുകൾക്ക് പരിധിയില്ലാത്ത മെഡിക്കൽ സേവനങ്ങൾ ഇതുവഴി ഉറപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള പണരഹിത ഇടപാടുകൾ നടത്താനാകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിനായി സ്റ്റേറ്റ് ഹെൽത്ത് കാർഡ് നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അവശ്യ വിവരങ്ങൾ നൽകിയതിന് ശേഷം ഓരോരുത്തർക്കും ഇത് സ്വന്തമായി ഡൗൺലോഡ് ചെയ്തെടുക്കാം. മുഖ്യമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ദരിദ്രരായ കുടുംബങ്ങളിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നിലവിൽ നൽകി വരുന്നുണ്ട്.
Comments