കൊച്ചി: കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ജലീലിന് ക്ലീൻചിറ്റ് നൽകിയെന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിയടക്കം പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ടെന്നും തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
യുഎഇ കോൺസുലേറ്റിന് മെയിൽ അയച്ച് പ്രോട്ടോകോൾ ലംഘനമാണ് ജലീൽ ഉൾപ്പെടെ നടത്തിയത്. താൻ സ്പെയ്സ് പാർക്കിൽ ജോലി ചെയ്യുമ്പോഴായിരുന്നു മുൻമന്ത്രി മെയിൽ അയച്ചതെന്നും പലതവണ കെടി ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലെടുത്തുവെന്നും സ്വപ്ന ആരോപിച്ചു.
മാധ്യമം പത്രം നിരോധിക്കാനും പത്രത്തിനെതിരെ കർശന നടപടിയും ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ശല്യം ചെയ്തു. പ്രോട്ടോകോൾ ലംഘിച്ചത് കെ.ടി ജലീൽ മാത്രമല്ലെന്നും മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും കാന്തപുരം ഉൾപ്പെടെയുള്ളവരും യുഎഇ കോൺസുലേറ്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രോട്ടോകോൾ ലംഘിച്ചെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ തനിക്ക് ക്ലീൻചിറ്റ് നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം കെടി ജലീൽ പറഞ്ഞത്. സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജലീലിന്റെ പ്രതികരണം. എന്നാൽ ജലീലിന് ഇംഗ്ലീഷ് വായിക്കാൻ അറിയാത്തത് കൊണ്ടാണെന്നും മൂന്ന് തവണ വായിച്ചാൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്താണെന്ന് മനസിലാകുമെന്നും സ്വപ്ന സുരേഷ് ഇതിന് മറുപടി നൽകി.
Comments