തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ മുന്നിൽ ഹാജരായി ജനപക്ഷം നേതാവ് പിസി ജോർജ്ജ്. കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ ഉത്തരവ് പ്രകാരമാണ് പിസി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. പിന്നാലെ പിണറായി വിജയനെ വിമർശിച്ച് അദ്ദേഹം രംഗത്ത് എത്തി. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ പിസി ജോർജ്ജ് വിമർശിച്ചത്.
അഴിമതിക്കാരനും ഫാസിസ്റ്റുമായ ഒരു ഭരണാധികാരി നാടിന് ആപത്താണ്. ആ ആപത്തിൽ നിന്ന് നാടിനെ രക്ഷിക്കുക എന്നത് ഒരു പ്രവർത്തകന്റെ കടമയാണെന്ന് പിസി ജോർജ്ജ് പറഞ്ഞു. ആ കടമ നിർവ്വഹിക്കുന്നതാണ് ഗൂഢാലോചന എങ്കിൽ അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്ന സുരേഷ് എന്ന വ്യക്തിക്ക് വേണ്ടിയല്ല, അതിനപ്പുറം അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമുള്ള പങ്ക് വ്യക്തമാണ്. സ്വപ്ന സുരേഷ് പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. അതിനാൽ തന്നെ തന്റെ ദൗത്യം തുടരുമെന്ന് പിസി ജോർജ്ജ് പറഞ്ഞു. വിഷയത്തിൽ ജാമ്യം ലഭിച്ചപ്പോൾ പിണറായിയുടെ കൗൺ ഡൗൺ ആരംഭിച്ചുവെന്ന് താൻ പറഞ്ഞിരുന്നു. സമകാലിക സംഭവങ്ങൾ പരിശോധിച്ചാൽ അത് സംഭവിച്ചതായി കാണാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി. പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു എന്ന് താൻ വീണ്ടും പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments