ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽ പോകാതെ ജനങ്ങൾക്ക് തന്നെ എഫ്ഐആർ ഫയൽ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് ഗുജറാത്ത് സർക്കാർ.പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നിർദേശ പ്രകാരം പോലീസിന്റെ പ്രധാന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കും.
പരാതി രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ നേരിട്ട് ബന്ധപ്പെടും. തുടർന്ന് 21 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഇമെയിൽ/എസ്എംഎസ് വഴി പരാതിക്കാരനെ അറിയിക്കും. ഇതോടൊപ്പം തന്നെ വേഗത്തിൽ ഇൻഷുറൻസ് ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനിയെയും അന്വേഷണ പുരോഗതികൾ പോലീസ് അറിയിക്കും.
സംസ്ഥാന പോലീസിന്റെ സിസിടിവി കമാൻഡ് ആന്റ് കൺട്രോൾ സംവിധാനവുമായി ഇ-എഫ്ഐആർ ഏകോപിപ്പിച്ചിട്ടുണ്ട്. നിരത്തുകൾ വഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ വാഹന നമ്പറുകൾ സംവിധാനത്തിൽ തെളിയുകയും അതുവഴി മോഷ്ടാക്കളെയും മറ്റും വേഗത്തിൽ തിരിച്ചറിയാൻ കഴിയും. സാങ്കേതിക വിദ്യയിലൂടെ സുരക്ഷ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യമാണ് സാക്ഷാൽക്കരിക്കുന്നതെന്നും സാംഘ്വി വ്യക്തമാക്കി.ഇതിനായി ഇ-ഗുജ്കോപ് പദ്ധതി ആരംഭിച്ചതായും അറിയിച്ചു. 2019 ൽ സിറ്റിസൺ പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചിരുന്നു.
ജനങ്ങൾ ജോലി വരെ ഉപേക്ഷിച്ച് പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിബന്ധങ്ങൾ ലളിതമാക്കുന്നതിനു വേണ്ടിയാണ് സേവനങ്ങൾ ഓൺലൈൻ ആക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇ-എഫ്ഐആർ സംവിധാനം വഴി ഓൺലൈനായി പരാതികൾ അറിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ഭരണ മാതൃക പഠിക്കാൻ കേരള സർക്കാരിന്റെ രണ്ടംഗ പ്രതിനിധി സംഘം ഏപ്രിലിൽ ഗുജറാത്ത് സന്ദർശിച്ചിരുന്നു. കേരള ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുജറാത്ത് സന്ദർശിച്ചത്. മുഖ്യമന്ത്രി പിണറായിയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഗാന്ധിനഗറിലെ വസതിയിലെത്തി സംഘം അവിടെ തയ്യാറാക്കിയ ഡാഷ്ബോർഡ് സംവിധാനം വിലയിരുത്തി.
സിഎം ഡാഷ്ബോർഡ്, ജൻസംവാദ്, പ്രഗതി ഗുജറാത്ത് എന്നീ മൂന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സമ്പൂർണ്ണ പ്രവർത്തന രീതി മനസ്സിലാക്കിയതിന് ശേഷം കേരള സർക്കാരിലെ ഉദ്യോഗസ്ഥർ ഗുജറാത്തിന്റെ ഭരണ മാതൃകയെ അഭിനന്ദിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡാഷ്ബോർഡിന് കീഴിലുള്ള കളക്ടർ-ഡിഡിഒ-മുനിസിപ്പൽ കമ്മീഷണർ തലങ്ങളിലെ സർക്കാർ പദ്ധതികളുടെയും സംരംഭങ്ങളുടെയും തത്സമയ പ്രകടന നിരീക്ഷണ സംവിധാനവും സംഘം പഠിച്ചു. സിഎം ഡാഷ്ബോർഡ് വഴി ജില്ലാ പഞ്ചായത്ത് മുതൽ ജില്ലാ കളക്ടർ തലം വരെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗാന്ധിനഗറിലാണ് ഡാഷ്ബോർഡിന്റെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
ഗുണഭോക്താക്കൾക്ക് നേരിട്ട് സംവദിക്കാനും സർക്കാരിന്റെ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് പ്രതികരിക്കാനും സാധിക്കുന്ന സംവിധാനമാണ് ജൻ സംവാദ് യൂണിറ്റ്. ഇതിന്റെ പ്രവർത്തനങ്ങളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നിരീക്ഷിച്ചു
പ്രഗതി ഗുജറാത്ത് പ്ലാറ്റ് ഫോമിന് കീഴിൽ ഗുജറാത്ത് സർക്കാർ എങ്ങനെയാണ് സർക്കാർ പദ്ധതികൾ ഡിജിറ്റലായി അവലോകനം ചെയ്യുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി. ഇതിനായി മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥർ അഞ്ച് കോടിയ്ക്ക് മുകളിലുള്ള പദ്ധതികളുടെ അവലോകന രീതി കേരളത്തിലെ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.
Comments