വാഷിംഗ്ടൺ: റഷ്യ ആക്രമണം അഞ്ചാംമാസത്തിലും തുടരുമ്പോൾ യുക്രെയ്നെ ജെറ്റ് വിമാനങ്ങൾ നൽകി സഹായിക്കാൻ അമേരിക്ക. യുഎസ് പ്രതിരോധ വകുപ്പിന്റെ തീരുമാനത്തിന് വൈറ്റ് ഹൗസ് അനുമതി നൽകി. ദേശീയ സുരക്ഷാ വിഭാഗം കോർഡിനേറ്റർ ജോൺ കിർബിയാണ് തീരുമാനം പുറത്തുവിട്ടത്. അമേരിക്കയുടെ അത്യാധുനിക ഫൈറ്ററുകളായ എഫ്-15, എഫ്-16 വിമാനങ്ങൾ നൽകാനാണ് ധാരണ.
‘പെന്റഗൺ യുക്രെയ്നിന് ജെറ്റ് ഫൈറ്റർ വിമാനങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ്. റഷ്യയുടെ ശക്തമായ ആക്രമണം പ്രധാന നഗരങ്ങളിലേയ്ക്ക് എത്താതിരിക്കാൻ ജെറ്റ് ഫൈറ്ററുകൾ ഗുണം ചെയ്യും. ഏക പക്ഷീയമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇത് കണ്ടുനിൽക്കാനാകില്ല. നേരിട്ട് യുദ്ധത്തിനിറങ്ങുക എന്നത് അമേരിക്കയുടെ നയമല്ല. അതേ സമയം സുഹൃദ് രാജ്യത്തിന് വേണ്ട എല്ലാ സൈനിക സഹായവും നൽകുവാൻ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ്’ ജോൺ കെർബി പറഞ്ഞു.
റഷ്യയെ പ്രതിരോധിക്കുവാനായി യുക്രെയ്നിന് പോളണ്ട് മിഗ് -29 വിമാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും അത് ഗുണംചെയ്യില്ലെന്ന പേരിൽ അമേരിക്ക തടഞ്ഞിരുന്നു. പോളണ്ട് നാറ്റോയുടെ ഭാഗമായതിനാൽ അത്തരം നീക്കം നാറ്റോ രാജ്യങ്ങളെ എല്ലാം ആക്രമിക്കാൻ റഷ്യയ്ക്ക് അവസരം നൽകുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകി.
Comments