പാട്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആസൂത്രണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായവർക്ക് വൻ തുക ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അതാർ പർവേസിനും, മുഹമ്മദ് ജലാലുദ്ദീനുമാണ് ബാങ്ക് അക്കൗണ്ടുകൾവഴി തുകകൾ ലഭിച്ചിരുന്നത്. മൂന്ന് അക്കൗണ്ടുകളാണ് ഇരുവർക്കും ഉള്ളത്. 40 ലക്ഷം ,30 ലക്ഷം, 14 ലക്ഷം എന്നിങ്ങനെയാണ് അക്കൗണ്ടുകളിലേക്കെത്തിയ തുകകളുടെ കണക്കുകൾ.
ഈ തുകകളുടെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അതാർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നീ മതതീവ്രവാദികളെ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഫുൽവാരി ഷരീഫ് മേഖലയിൽ വെച്ചാണ് ഭീകരർ പിടിയിലായത്.
അറസ്റ്റിലായ മുഹമ്മദ് ജലാലുദ്ദീൻ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും അതാർ പർവേസ് മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ സജീവ പ്രവർത്തകനുമായിരുന്നു. ജൂലൈ 12ന് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിന് പുറമെ പിടിയിലായ ഇരുവരും കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയിരുന്നതായും ബിഹാർ പോലീസ് കണ്ടെത്തിയിരുന്നു..
പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് തൗസീഫ് എന്ന വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇയാൾ ഇതിന് മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് വർഷമായി പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഇയാൾ. 2016 ലും രാജ്യ വിരുദ്ധ പ്രവർത്തനത്തനം നടത്തിയതിന് തൗസീഫ് അറസ്റ്റിലായിരുന്നു. സാക്കിർ നായിക്കിനെ അനുകൂലിച്ച് റാലി നടത്തുകയും, അതിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിനായിരുന്നു അറസ്റ്റ്.
ഈ മാസം 11 നാണ് ഫുൽവാരിഷെരീഫ് മേഖലയിൽ നിന്ന് ഇവരെ പിടികൂടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാർ നിയമസഭയുടെ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നതിന് തലേന്നായിരുന്നു ഇത്. ഇവരിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ മിഷൻ 2047 അടക്കം നിരവധി രേഖകൾ കണ്ടെടുത്തിരുന്നു.
Comments