ലക്നൗ: ഉത്തർപ്രദേശിന്റെ ടൂറിസം മേഖലയുടെ വികസനത്തിന് വേഗം കൂട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പൈതൃക കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കർമ്മ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
ബുന്ദേൽ ഖണ്ഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന 31 കോട്ടകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം. ഇവിടങ്ങളിലെ കോട്ടകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ പ്രധാനമന്ത്രി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കർമ്മ പദ്ധതി തയ്യാറാക്കാൻ സർക്കാർ അധികൃതരോട് നിർദ്ദേശിച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെയാകും കോട്ടകൾ നവീകരിക്കുക.
ചരിത്രവും, സംസ്കാരവും ഇഴചേർന്നു കിടക്കുന്ന സ്ഥലമാണ് ബുന്ദേൽ ഖണ്ഡ് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഈ സംസ്കാരവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്ന് നൽകേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ട്. നിലവിൽ പല കോട്ടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവ നവീകരിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇത് സാദ്ധ്യമാക്കുക. ടൂറിസം, സാംസ്കാരികം, നഗര വികസനം, ഗതാഗതം, വ്യോമയാനം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണം പദ്ധതിയ്ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments