തിരുവനന്തപുരം: കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് പോലീസുകാർ. പോലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പോലീസുകാരാണ് റെയിൽവേ ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസിലെ നിവാസ്, ട്രാഫിക് പോലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ പോലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിലേക്ക് വഴി മാറുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംപോ ട്രാവലറിലെത്തിയ പോലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
Comments