ന്യൂഡൽഹി: ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ് ദ്രൗപതി മുർമു. ഗോത്രവിഭാഗത്തിൽ നിന്നും ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ മുർമുവിന്റെ സത്യപ്രതിജ്ഞ ഒരു ചരിത്ര മുഹൂർത്തം കൂടിയാകും. ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ സാന്താൾ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയാണ് ദ്രൗപതി മുർമു. അതുകൊണ്ടു തന്നെ അത് ഉയർത്തിപ്പിടിക്കാനാണ് വേഷവിധാനങ്ങളോടെയാകും അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുക. പരമ്പരാഗത സന്താൾ സാരിയാണ് ഇതിൽ പ്രധാനം.
ഈ സാരി അണിഞ്ഞാണ് മുർമു സത്യപ്രതിജ്ഞ ചെയ്യുക. സാധാരണ സാരികളിൽ നിന്നും വ്യത്യസ്തമായ രൂപ കൽപ്പനയാണ് സാന്താൾ സാരികൾക്കുള്ളത്. വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഈ സാരികൾ സ്ത്രീകൾ ഉടുക്കാറുള്ളത്.
മുർമുവിന്റെ സഹോദര ഭാര്യയാണ് സാരി തയ്യാറാക്കി നൽകിയത്. രാവിലെ സാരിയുമായി സഹോദര ഭാര്യയായ സുക്രി ടുഡു ഡൽഹിയിൽ എത്തിച്ചേർന്നു. സാരിയ്ക്ക് പുറമേ മുർമുവിന് ഏറ്റവും ഇഷ്ടപ്പെട്ട മധുര പലഹാരവും സുക്രി കയ്യിൽ കരുതിയിരുന്നു.
രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്ന നിലയിലും മുർമുവിന്റെ സ്ഥാനാരോഹണത്തിന് പ്രത്യേകത ഏറെയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയം മനസ്സിൽ സൂക്ഷിച്ചാണ് മുർമു പുതിയ ചുമതലയിലേക്ക് കടക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ വേളയിലും തന്റെ ഗോത്രപാരമ്പര്യം വേഷ വിധാനത്തിലൂടെ ഉയർത്തി പിടിക്കാനാണ് മുർമുവിന്റെ തീരുമാനം.
Comments