ബെയ്ജിംഗ്: ചൈനയുടെ പല നഗരങ്ങളിലും അടുത്തിടെ വീണ്ടും കൊറോണ വ്യാപനം തലപൊക്കിയിരുന്നു. ഈ സാഹചര്യത്തിൽ വാക്‌സിൻ ബോധവൽക്കരണം ശക്തമാക്കുകയാണ് ചൈന. വീണ്ടും വരാൻ സാദ്ധ്യതയുളള കൊറോണ വ്യാപനം പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്ങും മറ്റ് ഉന്നത രാഷ്‌ട്രീയക്കാരും വാക്സിൻ സ്വീകരിച്ചതായി ചൈന അറിയിച്ചു.
വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇക്കാര്യം ചൈന പുറത്ത് വിട്ടത്. ആഭ്യന്തരമായി നിർമ്മിച്ച കൊറോണ വാക്സിനുകളാണ് ചൈന നൽകുന്നത്. രാഷ്‌ട്രീയ നേതാക്കൾക്ക് ചൈനീസ് വാക്സിനുകളിലുളള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് സെങ് യിക്‌സിൻ വ്യക്തമാക്കി.രാജ്യത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുജനങ്ങളുമായി പങ്കിടാറില്ല. രാജ്യത്തെ നേതാക്കൾ എല്ലാവരും വാക്‌സിൻ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സീറോ കൊറോണയെന്ന ലക്ഷ്യം മുൻനിർത്തി വൻതോതിലുള്ള പരിശോധന, കർശനമായ ക്വാറന്റൈൻ നിയമങ്ങൾ, പ്രാദേശിക ലോക്ക്ഡൗണുകൾ തുടങ്ങി കർശന നിബന്ധനകളാണ് ചൈന പിന്തുടരുന്നത്.
മഹാമാരി ആരംഭിച്ചതിന് ശേഷം ചൈനയിൽ 2,167,619 കൊറോണ കേസുകളും 14,647 മരണങ്ങളും ഉണ്ടായതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു . യുകെയിലെ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്നാണ് ചൈനയുടെ അവകാശവാദം . യുകെയിലെ 23,088,074 കൊറോണ കേസുകളും 181,398 മരണങ്ങളുമായിയാണ് ചൈന താരതമ്യം ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഷാങ്ഹായിൽ കൊറോണ വീണ്ടും വ്യാപിച്ചു തുടങ്ങിയതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി നഗരം പൂട്ടിയിരിക്കുകയായിരുന്നു. ഈ സമയത്ത് കുറഞ്ഞ വാക്‌സിനേഷൻ നിരക്കിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. 60 വയസ്സിന് മുകളിലുള്ളവരിൽ 38% പേർക്ക് മാത്രമാണ് ബൂസ്റ്റർ ലഭിച്ചതെന്നും 80 വയസ്സിന് മുകളിലുള്ളവരിൽ 15% പേർക്ക് മാത്രമാണ് രണ്ട് ഡോസുകൾ നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സമീപകാല കണക്കുകൾ കാണിക്കുന്നത് കൊറോണയുടെ രണ്ട് തരംഗങ്ങൾ രാജ്യത്തുടനീളം 90% ആളുകൾക്കിടയിലും നടന്നുവെന്നാണ്.
Comments