ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ജൂലൈ 25 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സെൻട്രൽ ഹാളിൽ നാളെ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ വി രമണ, ലോക്സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. ചീഫ് ജസ്റ്റിസ് രമണ നിയുക്ത രാഷ്ട്രപതിയ്ക്ക് സത്യവാചകം ചെല്ലിക്കൊടുക്കും. തുടർന്ന് മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകും. ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്യും.
വൻ ഭൂരിപക്ഷത്തോടെയാണ് 64 കാരി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയത്.രാം നാഥ് കോവിന്ദിന്റെ പിൻഗാമിയാകാൻ ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന എംപിമാരുടെയും എൽഎമാരുടെയും 64 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്് മുർമു വിജയിച്ചത്.മുർമുവിന് 6,76,803 വോട്ടുകൾ ലഭിച്ചു. സിൻഹയ്ക്ക് 3,80,177 വോട്ടുകൾ മാത്രമാണ് നേടാനായത്.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ ആദ്യ അംഗവും രണ്ടാമത്തെ വനിതയുമാണ് മുർമു.സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയും ഉയർന്ന പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അവർ. 2015 മുതൽ 2021 വരെ ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറുമായിരുന്നു മുർമു.ഒഡീഷയിലെ പിന്നോക്ക ജില്ലയായ മയൂർഭഞ്ച് ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച ദ്രൗപതി മുർമു വെല്ലുവിളികൾക്കിടയിലും പഠനം പൂർത്തിയാക്കി. ഒഡീഷ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു മുർമു.
Comments