ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുകൾ നേടി വിജയിച്ച മുർമു രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗക്കാരിയാണ്. ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുർമു.
ന്യൂഡൽഹിയിലെ സെൻട്രൽ ഹാളിലാണ് ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ, ലോക്സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. ചീഫ് ജസ്റ്റിസ് എൻ.വി രമണ നിയുക്ത രാഷ്ട്രപതിയ്ക്ക് സത്യവാചകം ചെല്ലിക്കൊടുക്കും. തുടർന്ന് മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകും. ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്യും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 6,76,803 വോട്ട് മൂല്യം നേടിയാണ് മുർമു വിജയിച്ചത്. 2824 വോട്ടുകൾ മുർമു സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിനായി 5,28,491 വോട്ട് മൂല്യമാണ് നേടേണ്ടിയിരുന്നത്. മൂന്നാംവട്ട വോട്ടെണ്ണൽ പൂർത്തിയായതോടെ തന്നെ മുർമു കേവല ഭൂരിപക്ഷം മറികടന്നു. ഒടുവിൽ ചരിത്രനിമിഷത്തിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ പ്രഥമപൗര സ്ഥാനത്തേക്കും സർവസൈന്യാധിപയിലേക്കും ദ്രൗപദി മുർമു ചുവടുവെക്കുകയായിരുന്നു.
Comments