കണ്ണൂർ: കൂത്തുപറമ്പ് പാനുണ്ടയിൽ മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷാണ് മരിച്ചത്. മർദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് കുഴഞ്ഞുവീണിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചത്. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന.
ഗുരുദക്ഷിണയും കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വയംസേവകരെ ഇന്നലെയാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ എ.ആദർശ്, പി.വി ജിഷ്ണു, ടി.അക്ഷയ്, കെ.പി ആദർശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ അക്ഷയ് ടി.യുടെ വീടിന് നേരെ അക്രമമുണ്ടായി. പിണറായി പെനാങ്കിമെട്ടയിലെ അക്ഷയുടെ വീടാണ് സിപിഎം പ്രവർത്തകർ അക്രമിച്ചത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു.
ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങൾ നശിപ്പിച്ചാണ് സിപിഎം പ്രവർത്തകർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചത്. പരിക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സന്ദർശിച്ചിരുന്നു.
ജില്ലയിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങൾ തുടർക്കഥയാണ്. ആർഎസ്എസ് കാര്യാലയത്തിന് നേരെയും സിപിഎം പ്രവർത്തകർ അക്രമം അഴിച്ച് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ സിപിഎം പ്രവർത്തകരാണ്.
Comments