ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടർ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കൊട്ടാരക്കര നിലമേൽ സ്വദേശിയായ ലത്തീഫ് മുർഷിദിനോടാണ് കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം നൽകിയത്. കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ പ്രതിയെ പിടികൂടി തൊടുപുഴ കോടതിയിൽ ഹാജരാക്കാൻ പോലീസിന് സുപ്രീം കോടതി നിർദേശം നൽകി.
തൊടുപുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ലത്തീഫ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കീഴടങ്ങാൻ നിർദേശം നൽകിയത്. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീം കോടതി തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പ്രതിക്ക് നിർദേശം നൽകി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മെഡിക്കൽ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ലത്തീഫിനെതിരായ കേസ്. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു.
തുടർന്ന് പ്രതി കേസിൽ നിന്നും പിൻമാറാൻ ഭീഷണിപ്പെടുത്തിയെന്ന്വ്യക്തമാക്കി യുവതി ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു.ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ലത്തീഫ് സുപ്രീം കോടതിയെ സമീപിച്ചത്.
Comments