കൊളംബോ : ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ. രാജ്യത്തെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വിതരണങ്ങൾ നിലച്ചു. ഇന്ധനക്ഷാമം മൂലം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ചികിത്സക്കായി യാത്ര ചെയ്യാൻ സാധിക്കുന്നില്ല.
നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ആരോഗ്യസംരക്ഷണ സംവിധാനത്തിന് മാരകമായ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.ദക്ഷിണേഷ്യൻ അയൽക്കാരെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ആരോഗ്യ സംവിധാനമാണ് മുമ്പ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ അവസ്ഥയ്ക്കാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.
ശ്രീലങ്ക അവശ്യ വസ്തുക്കളുടെ 85 ശതമാനവും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്.
മെഡിക്കൽ സപ്ലൈസിന്റെയും ഉപകരണങ്ങളുടെയും ശേഷിക്കുന്ന ഭാഗം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഒഴികെയുള്ളവയാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറക്കുമതി ചെയ്യുമ്പോഴും രാജ്യം കടന്ന് പോകുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. വിദേശ കറൻസിയുടെ വരവിൽ ഉണ്ടായ കുറവ് ഇന്ധന ഇറക്കുമതിയെ ഉൾപ്പെടെ സാരമായി ബാധിച്ചിട്ടുണ്ട്.
ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അല്ലാത്ത സാഹചര്യങ്ങളിൽ ശക്തി കുറഞ്ഞ പകരം മരുന്നുകൾ ഉപയോഗിക്കാനും തങ്ങൾ നിർബന്ധിതരാണെന്ന് സർക്കാർ ആശുപത്രികളിലെ ജീവനക്കാർ പറയുന്നു. അതേസമയം റാബിസ് വാക്സിനുകൾ പോലുള്ള ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് രാജ്യത്തെ സഹായിക്കുന്നതിന് ലോകബാങ്കിൽ നിന്ന് പണം അനുവദിച്ചിരുന്നു.
ഇതിനിടയിൽ, ഇന്ത്യ, ബംഗ്ലാദേശ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി ശ്രീലങ്കയ്ക്ക് സംഭാവനകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കടുത്ത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത വർഷം അവസാനത്തോടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഭിപ്രായപ്പെട്ടിരുന്നു.
Comments