തൃശൂർ: തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം . പോലീസും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് വിട്ടയച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സംഭവത്തിൽ വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഘർഷത്തിൽ പോലീസ് ലാത്തി വീശി. വിദ്യാർത്ഥിനിയെ ശല്യം ചെയ്ത വ്യക്തി ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇന്നലെ രാത്രി എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. തുടർന്ന് കാറിൽ ഉണ്ടായിരുന്ന ആൾ വിദ്യാർത്ഥിനികൾക്ക് നേരെ ഹോൺ മുഴക്കി. പിന്നാലെ കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി പെൺകുട്ടികൾക്ക് നേരെ കമന്റടിച്ചു. കോളേജിന് മുന്നിൽ നിന്നിരുന്ന
ആൺകുട്ടികളെയും ഇയാൾ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
തുടർന്ന് പോലീസിനെ വിവരമറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. എന്നാൽ അക്രമം നടത്തിയ ആളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം വിട്ടയക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇത് സംഘർഷത്തിലേക്ക് കലാശിക്കുകയും പോലീസ് ലാത്തി വീശുകയുമായിരുന്നു.
Comments