ലക്നൗ: ഇടിയും മിന്നലും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മിന്നൽ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ ഏജൻസികളുടെ സഹായം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ വകുപ്പ്, സെൻട്രൽ വാട്ടർ കമ്മീഷൻ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി എന്നിവരോട് ഇതുമായി ബന്ധപ്പെട്ട് നിരന്തര ചർച്ചകൾ സംഘടിപ്പിക്കാൻ യോഗിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. മിന്നലുകൾ പ്രവചിക്കുന്നതിൽ മികച്ച സംവിധാനങ്ങൾ വികസിപ്പിക്കണം. പദ്ധതിയുടെ വിലയിരുത്തലുകൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശിച്ചു.
ജനങ്ങളെ ബോധവൽകരിക്കുന്നതിനായി ഇടിമിന്നൽ സുരക്ഷാ പരിപാടി സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുമെന്നും അറിയിച്ചു. നിശ്ചിത പ്രദേശത്ത് ഇടിമിന്നൽ ഭീഷണിയുണ്ടോയെന്നറിയാനും, ഇത്തരം സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ എങ്ങനെ പരിപാലിക്കണം തുടങ്ങിയ കാര്യങ്ങളാകും പരിപാടി വഴി ജനങ്ങൾക്ക ലഭ്യമാക്കുക. സർക്കാർ പദ്ധതികളായ ആപ്ത മിത്ര, ആപ്ത സഖി പദ്ധതികളും പ്രകൃതി ദുരന്തങ്ങളെ തടയുന്നതിലും ജീവൻ രക്ഷിക്കുന്നതിലും സഹായകമാണ്. പദ്ധതി പ്രകാരം സ്വാശ്രയ സംഘങ്ങളിലെ 10 ലക്ഷം സ്ത്രീകൾക്ക് ദുരന്തനിവാരണത്തിൽ പരിശീലനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിശീലനവും രക്ഷാപ്രവർത്തന ഉപകരണങ്ങളും സുരക്ഷാ കിറ്റുകളും തുടങ്ങിയവ പദ്ധതി പ്രകാരം ലഭിക്കും. ഡിസാസ്റ്റർ മാനേജ്മെന്റ് ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജമാക്കും.
പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം ലഭ്യമാക്കാൻ മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും 40 മുതൽ 60 ശതമാനം വരെ ശാരീരിക വൈകല്യങ്ങൾ സംഭവിച്ചവർക്ക് 59,100 രൂപ വീതവും വൈകല്യം 60 ശതമാനത്തിന് മുകളിലാണെങ്കിൽ 2 ലക്ഷം രൂപയുമാണ് ധനസഹായമായി ലഭിക്കുക.
Comments