തിരുവനന്തപുരം: മദ്ധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ ബന്ധുവിനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി നിർദ്ദേശമുണ്ടെങ്കിൽ മാത്രമേ കേസ് എടുക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വാട്സ് ആപ്പിൽ ഭീഷണി മുഴക്കിയാൽ പോലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. ഇതിൽ കോടതിയുടെ നിർദ്ദേശം വേണം. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നു. കോടതി നിർദ്ദേശത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.
മുഖ്യമന്ത്രിയുടെ സഹോദരന്റെ മകനും, അഭിഭാഷകനുമായ സത്യൻ ആണ് മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിഷേധത്തിന്റെ വാർത്ത കൊടുത്തതിന്റെ പേരിൽ ആയിരുന്നു ഭീഷണി. മുഖ്യമന്ത്രിയ്ക്കെതിരെ വാർത്ത നൽകിയാൽ ശ്വാസം ബാക്കി കാണില്ലെന്നായിരുന്നു ഭീഷണി.
Comments