ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പ്. മഴയും വെള്ളപ്പൊക്കവും ബാധിച്ച എമിറേറ്റുകളിലെ സ്വകാര്യ മേഖലജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎഇയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് സ്വകാര്യ ജീവനക്കാർക്ക് രണ്ട് ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അവശ്യ ജീവനക്കാരുടെ ജോലിസ്ഥലത്തിനും താമസസ്ഥലത്തിനുമിടയിലുള്ള ഗതാഗതം ഈ രണ്ട് ദിവസങ്ങളിലെ ജോലി സമയത്തിനുള്ളിൽ കണക്കാക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ തൊഴിലുടമകളുടെയും ജീവനക്കാരുടെയും താൽപ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനം വരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ദുരിതബാധിത പ്രദേശങ്ങളിലെ, എല്ലാ ഫെഡറൽ ബോഡികളിലെയും ജീവനക്കാർ ഇന്നും നാളെയും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് യുഎഇ കാബിനറ്റ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വെള്ളപ്പൊക്കവും വെള്ളക്കെട്ടും കാരണം ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായി ഫുജേറ പോലീസ് അറിയിച്ചിരുന്നു. എമിറേറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് യുഎഇ സൈന്യം ഫുജൈറയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
എമിറേറ്റിലെ സിവിൽ അധികാരികളെ പിന്തുണയ്‌ക്കുന്നതിനായി യുഎഇ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ഓപ്പറേഷൻ ലോയൽ ഹാൻഡ്‌സ് പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് റിപ്പോർട്ട്. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments