ന്യൂഡൽഹി: കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി അമ്മയായതിനാൽ കുടുംബപ്പേര് തീരുമാനിക്കാനുള്ള പൂർണ അവകാശം അമ്മയ്ക്കെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ വീണ്ടും വിവാഹിതയാകുകയാണെങ്കിൽ രണ്ടാമത്തെ ഭർത്താവിന്റെ പേര് ഉൾപ്പെടുത്തണ്ടതില്ലെന്നും കുട്ടിയെ ദത്തു നൽകാനും അമ്മയ്ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ആന്ധ്രപ്രദേശ് ഹൈക്കോടതി രണ്ടാമത്തെ ഭർത്താവിന്റെ പേര് രണ്ടാനച്ഛൻ എന്ന് ഉൾപ്പെടുത്താമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയതായി സുപ്രീം കോടതി അറിയിച്ചു.
സ്ത്രീയുടെ രണ്ടാം ഭർത്താവിന്റെ പേര് ‘രണ്ടാനച്ഛൻ’ എന്ന് രേഖപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ നിർദേശം മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കും. ഇത്തരമൊരു തീരുമാനം ക്രൂരമാണെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടിക്ക് നൽകേണ്ട കുടുംബപ്പേര് സംബന്ധിച്ച് ആദ്യ ഭർത്താവിന്റെ മരണശേഷം പുനർവിവാഹം ചെയ്ത അമ്മയും കുട്ടിയുടെ മരിച്ചുപോയ പിതാവിന്റെ മാതാപിതാക്കളും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതി സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.
ഒരു വ്യക്തി കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടുന്ന പേരിനെയാണ് കുടുംബപ്പേരെന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കുടുംബത്തെ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള മാർഗമാണ് കുടുംബപ്പേരെന്നും ബെഞ്ച് വ്യക്തമാക്കി.
യുവതിയുടെ ആദ്യ ഭർത്താവ് 2006 ൽ കുട്ടിക്ക് രണ്ടര വയസ്സുള്ളപ്പോൾ മരിച്ചു. 2007ൽ അവർ വീണ്ടും വിവാഹിതയായി.കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കൾ പിതാവിന്റെ കുടുംബപ്പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്വാഭാവിക പിതാവിന്റെ പേര് കാണിക്കണമെന്നും അല്ലെങ്കിൽ സ്ത്രീയുടെ രണ്ടാമത്തെ ഭർത്താവിന്റെ പേര് രണ്ടാനച്ഛനായി രേഖപ്പെടുത്തണമെന്നും 2014 ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Comments