ന്യൂഡൽഹി: ആഗോള ഭീകരസംഘടനകളായ അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒമ്പത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാനാണ് കോടതി ഉത്തരവിട്ടത്. 11 പേരെ അറസ്റ്റ് ചെയ്തതിൽ എട്ട് പേരെയാണ് കസ്റ്റഡിയിൽ വിട്ടത്.
ബാർപേട്ടയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അസം പോലീസ് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ചയായിരുന്നു പ്രതികളെ പിടികൂടിയത്. മോറിഗാവ്, ബാർപേട്ട, ഗുവാഹത്തി, ഗോൾപാറ ജില്ലകൾ ഉൾപ്പെടെ അസമിലെ നിരവധിയിടങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് 11 പേരെ പോലീസ് പിടികൂടിയത്.
പിടിയിലായ മോറിഗാവ് സ്വദേശി മുഫ്തി എന്ന മുസ്തഫയാണ് അൻസറുല്ല ബംഗ്ലാ ഭീകരസംഘടനയുടെ ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്. മദ്രസ അദ്ധ്യാപകനായ ഇയാൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് മദ്രസ നടത്താനുള്ള പണം കണ്ടെത്തിയിരുന്നത്. ഭീകരർക്ക് താവളമായും മറ്റ് ഗൂഢാലോചനകൾ നടത്തുന്നതിനുള്ള കേന്ദ്രമായും ഇയാൾ മദ്രസയെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് മദ്രസ പോലീസ് സീൽ ചെയ്തു.
മോറിഗാവ് സ്വദേശി അസറുദ്ദീൻ ഭയാൻ, ഗോൾപാറ സ്വദേശി അബ്ബാസ് അലി, മെഹ്ബൂബുർ റഹ്മാൻ, ജുബൈർ ഖാൻ, റഫീഖുൽ ഇസ്ലാം, ദിവാൻ ഹമീദുൽ ഇസ്ലാം, മൊയ്നുൽ ഹഖ്, കാജിബുർ ഹുസൈൻ, മുസിബൗർ റഹ്മാൻ, ഷഹനൂർ അസ്ലം, സഹജഹാൻ അലി എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.
Comments