പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് അരി കടത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുത്തു. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതോടെ പാർട്ടിയ്ക്ക് വലിയ നാണക്കേടായി. സ്വർണ്ണക്കടത്ത് തൊട്ട് അരിക്കടത്തിൽ വരെ സിപിഎമ്മിന് പങ്കുണ്ടെന്നുള്ള നാട്ടുകാരുടെ പരിഹാസത്തിന് പാർട്ടി വിധേയമായി. അരിക്കടത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ നേതാക്കളെ സസ്പെന്റ് ചെയ്തുകൊണ്ട് പാർട്ടി തലയൂരുകയായിരുന്നു.
സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി എടുത്തിരിക്കുന്നത്. ഇരുവരും അരി കടത്തിന് കൂട്ടു നിൽക്കുകയായിരുന്നു. തമിഴ് നാട്ടിൽ നിന്നും റേഷൻ അരി കടത്തി കേരളത്തിൽ കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുന്ന സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് വാളയാർ.
വാളയാറിൽ അരിക്കടത്തിന് കൂട്ടുനിൽക്കുന്ന നേതാക്കളായിരുന്നു ആൽബർട്ടും ശിവകുമാറും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയാണ് ഇരുവരും അരി കടത്തിയിരുന്നത്. സംഭവം സിപിഎമ്മിന് നാണക്കേട് ആയതോടെ ഇരുവരെയും സസ്പെന്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തേക്കാണ് ഇവർക്ക് സസ്പെൻഷൻ.
Comments