മുംബൈ : അഗ്നി സുരക്ഷാ നിയമങ്ങളും ദുരന്തസാധ്യതയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അവയുടെ ഘടനകൾ നടപ്പാക്കുന്നതും സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ രൂപീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. നാലംഗ സമിതിയെ രൂപീകരിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.കോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് 19-നകം ഈ കമ്മിറ്റി രൂപീകരിക്കണം. മനുഷ്യനിർമിത ദുരന്തങ്ങൾക്ക് സാധ്യതയുള്ള കെട്ടിടങ്ങളിലെ അഗ്നി സുരക്ഷയുടെ കരട് പ്രത്യേക ചട്ടങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആഭാ സിംഗ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
അഗ്നി സുരക്ഷാ മേഖലയിലെ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെയാണ് രൂപികരിക്കേണ്ടത്. റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് രണ്ട് മാസത്തെ സമയം നൽകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എം എസ് കാർണിക് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘2009-ലേതാണ് കരട് ചട്ടങ്ങൾ. ഇപ്പോൾ 2022 ആയിരിക്കുന്നു. അതിനാൽ നിയമങ്ങളും സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ടോ എന്ന് സമിതി പരിശോധിക്കുമെന്ന് ‘ ഉത്തരവ് പാസാക്കുന്നതിനിടയിൽ, ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹജറായത് അഭിഭാഷകൻ ഹിറ്റെൻ വെനേഗാവ്കറാണ്.2009ൽ രൂപീകരിച്ച സുരക്ഷാ കരട് ചട്ടങ്ങൾ പുതിയ വികസന നിയന്ത്രണ ആസൂത്രണ ചട്ടങ്ങളിൽ (ഡിസിപിആർ) ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാർ എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.കരട് ചട്ടങ്ങൾ ഡിസിപിആറിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് പ്രത്യേക സമിതി രൂപീകരിക്കേണ്ടതുണ്ട്.ഇത്തരമൊരു വിദഗ്ധ സമിതി രൂപീകരിക്കാൻ സംസ്ഥാനത്തിന് മൂന്നോ നാലോ മാസം വേണ്ടിവരുമെന്നും വെനേഗാവ്കർ പറഞ്ഞു.
Comments