മാൻഡ്രിഡ് : സ്‌പെയിനിൽ ആദ്യ മങ്കിപോക്‌സ് മരണം റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് മങ്കിപോക്‌സ് മരണം റിപ്പോർട്ട് ചെയ്യുന്നത്. 4,298 പേരിലാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 3.2 ശതമാനം പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും സ്‌പെയിൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബ്രസീലിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ലിംഫോമ ബാധിതനായിരുന്ന 41 കാരനാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്. ആഫ്രിക്കയ്‌ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണവും ഇതായിരുന്നു. ജൂലൈ 22 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അഞ്ചു മങ്കിപോക്‌സ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
ആഫ്രിക്കയ്‌ക്ക് പുറത്ത് ഇതു വരെ 78 രാജ്യങ്ങളിലായി 18,000 കേസുകളാണ് സ്ഥിരീകരിച്ചത്. 70 ശതമാനത്തോളം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന തലവൻ ഗെബ്രിയേസസ് വ്യക്തമാക്കി. വസൂരി രോഗ ലക്ഷണങ്ങൾക്ക് സമാനമായ വൈറൽ രോഗമാണ് മങ്കിപോക്‌സ്.പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകൾ എന്നിവയുടെ വീക്കത്തോടെയാണ് രോഗം കണ്ടു തുടങ്ങുക.
Comments