ചെന്നൈ: പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ച കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ കായിക അധ്യാപകനായ പ്രഭാകരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അധ്യാപകന്റെ പീഡനം രൂക്ഷമായതോടെ പെൺകുട്ടികൾ വിഷയം വീടുകളിൽ അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഒരാഴ്ച മുൻപാണ് ഇയാൾ ഈ സ്കൂളിൽ അധ്യാപകനായി ചുമതലയേറ്റത്. പരിശീലനത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചിരുന്നത്. ദുരുദ്ദേശപരമായുള്ള പെരുമാറ്റം സഹിക്കാനാകാതെ വന്നതോടെയാണ് പെൺകുട്ടികൾ പ്രധാന അധ്യാപികയെ വിവരം അറിയിച്ചു. എന്നാൽ ഇവർ അധ്യാപകനെതിരെ നടപടി എടുക്കാതെ കുട്ടികളെ തിരികെ അയച്ചു. ഇതോടെയാണ് ഇവർ വീടുകളിൽ വിവരം പറയുന്നത്.
തുടർന്നാണ് രക്ഷിതാക്കൾ സ്കൂളിലെത്തി ഉപരോധ സമരം നടത്തിയത്. അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടി എടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആർഡിഒ ഉൾപ്പെടെ സ്ഥലത്ത് എത്തുകയും അധ്യാപകനെതിരെ നടപടി എടുക്കുമെന്നും രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയതോടെയാണ് ഇവർ പിരിഞ്ഞു പോകാൻ തയ്യാറായത്. അറസ്റ്റിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തതായും ആർഡിഒ അറിയിച്ചു.
Comments