മസ്കറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനിൽ കുട്ടിയുൾപ്പെടെ രണ്ട് പേർ മുങ്ങിമരിച്ചു. ദുരിബാധിത മേഖലകളിൽ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മരങ്ങൾ കടപുഴകി വീഴുകയും ചില റോഡുകളിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.
നിസ്വ വിലായത്തിൽ മലനിരകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ മുങ്ങിയാണ് കുട്ടി മരിച്ചത്. ഇബ്രി വിലായത്തിലെ വാദി അൽ ഹജർ ഡാമിൽ 20 വയസുകാരനും മുങ്ങിമരിച്ചു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ഫുജൈറ ഉൾപ്പെടെയുള്ള മേഖലകളിൽ പെയ്ത മഴയിൽ ആറ് ഏഷ്യൻ വംശജർ മരിച്ചിരുന്നു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം വ്യക്തമല്ല. റാസൽഖൈമ, ഫുജൈറ, ഷാർജ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ ഫുജൈറ സ്റ്റേഷനിൽ 255.2 മില്ലിമീറ്റീർ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ശക്തമായ മഴയാണ് രാജ്യത്ത് ലഭിച്ചിരിക്കുന്നത്.
Comments