ലക്നൗ : ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ 594 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന മീററ്റ്-പ്രയാഗ്രാജ് ഗംഗ അതിവേഗ പാതയുടെ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി യോഗി സർക്കാർ. നിലവിൽ പാതയുടെ 56 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായി സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി 6966 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.ജൂലൈ 13 ന് അതിവേഗ പാതയുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയതിന് പിന്നാലെ ആയിരുന്നു ഭൂമി സർക്കാർ ഏറ്റെടുത്തത്.
പ്രയാഗ്രാജിനെ മീററ്റുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാത സംസ്ഥാനത്തെ 518 ഗ്രാമങ്ങളെ ഉൾക്കൊള്ളും. മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഢ്, പ്രയാഗ്രാജ് എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് അതിവേഗ പാത.
ഗംഗ അതിവേഗ പാത സംസ്ഥാനത്തെ ആറാമത്തെയും ഏറ്റവും നീളമേറിയതുമായ പാതയാകും. ഈ അതിവേഗ പാതയിൽ അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇറങ്ങുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും റൺവേ വികസിപ്പിക്കും. ഷാജഹാൻപൂരിലാവും 3.5 കിലോമീറ്റർ നീളമുള്ള റൺവേ വികസിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
ഇതിന് പുറമെ അതിവേഗ പാതയുടെ ഇരുവശങ്ങളിലും വ്യവസായ പാർക്കുകൾ നിർമ്മിക്കാൻ നഗരാസൂത്രണ വികസന അതോറിറ്റിക്ക് സർക്കാർ അധികാരം നൽകി. നിലവിൽ വ്യവസായ പാർക്കുകളുടെ നടത്തുന്നതിനുള്ള ഏജൻസിയുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.വരുമാനവും വികസനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗ പാത നിർമ്മിക്കുന്നത്.വിവിധ ഉൽപ്പാദന യൂണിറ്റുകൾ, വികസന കേന്ദ്രങ്ങൾ, കാർഷിക ഉൽപ്പാദന മേഖലകൾ എന്നിവയെ ദേശീയ തലസ്ഥാനമായ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനം കൂടിയാണിത്.
Comments