തൃശൂർ : സിപിഎം ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ മോഡലിൽ ക്രമക്കേട് നടന്നെന്ന് പരാതി. ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ബാങ്കനെതിരെ നന്തിപുലം സ്വദേശി നൃക്കാശേരി ടി ആർ രമേഷാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയത്.
എസ്ബി അക്കൗണ്ടിലെ അഴിമതി, അനധികൃതമായി വായ്പ അനുവദിക്കൽ, ജീവനക്കാരുടെ നിയമനം തുടങ്ങിയവ സംബന്ധിച്ചാണ് പരാതിയുള്ളത്. സംഭവത്തിൽ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി കമ്മീഷനെയും നിയമിച്ചു.
ബാങ്കിൽ ജീവനക്കാരെ നിയമിച്ചതും അനധികൃതമായാണ്.എസ് ഗിരീഷ് എന്നയാളെ ഭരണസമിതി നിയമിച്ച തസ്തികക്ക് ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. എന്നാൽ ബിരുദധാരിയായ ഗിരീഷ് ഇക്കാര്യം മറച്ചുവെച്ച് വ്യാജമായാണ് ഇയാൾ ജോലി സമ്പാദിച്ചത്.മുപ്ലിയം വില്ലേജ് പരിധിയിലെ പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യം എടുത്താണ് ബാങ്ക് ഭരണസമിതി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.
ബാങ്കിൽ ജോലി ചെയ്യുന്ന ബീന എന്ന ജീവനക്കാരി ബിരുദധാരിയല്ല. ഇവർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണ്. കൂടാതെ ബാങ്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ഭരണസമിതിക്ക് നേരിട്ട് നിയമിക്കാൻ അധികാരമില്ല. സഹകരണ പരീക്ഷാ ബോർഡ് വഴിയാണ് ഈ തസ്തികയിൽ നിയമനം നടത്തേണ്ടത്. എന്നാൽ ഇത് പാലിക്കാതെയാണ് കെ എസ് സ്വരാജ് എന്നയാളെ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി നിയമിച്ചിരിക്കുന്നതെന്നും പാരാതിയിൽ വ്യക്തമാക്കുന്നു.
Comments