ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മദ്യവിൽപന നയം മാറുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പഴയ മദ്യവിൽപന നയം പുനഃസ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
പുതിയ എക്സൈസ് നയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഗവർണർ വിനയ് കുമാർ സക്സേന നിർദേശിച്ചതിന് പിന്നാലെയാണ് ഡൽഹി സർക്കാർ കീഴ്മേൽ മറിഞ്ഞത്. ഗവർണർ നടത്തുന്നത് തെറ്റായ ആരോപണങ്ങളാണെന്നും എഎപിക്ക് ജയിൽവാസം പേടിയില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തുടർന്ന് പഴയ മദ്യവിൽപന നയത്തിലേക്ക് ഡൽഹി മടങ്ങിപോകുകയാണെന്ന പ്രഖ്യാപനമാണ് ആംആദ്മി സർക്കാർ നടത്തിയിരിക്കുന്നത്. പുതിയ എക്സൈസ് നയം ഇതുവരെയും ഗവർണർ അംഗീകരിച്ചിട്ടില്ല.
അതേസമയം പുതിയ മദ്യനയം അഴിമതിക്ക് കടിഞ്ഞാണിടാൻ സഹായിക്കുമെന്നാണ് എക്സൈസ് ചുമതല നിർവഹിക്കുന്ന സിസോദിയയുടെ വാദം. ഇത് നടപ്പിലാക്കാൻ അടുത്ത ആറ് മാസം സമയമെടുക്കുമെന്നും അതുവരെ പഴയ മദ്യവിൽപന നയവുമായി മുന്നോട്ട് പോകാമെന്നുമാണ് സിസോദിയ വ്യക്തമാക്കുന്നത്.
രാജ്യതലസ്ഥാനത്ത് മദ്യത്തിന്റെ വിൽപന നിരോധിച്ചാൽ ഡൽഹി മദ്യദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നും സിസോദിയ പറയുന്നു. നമുക്ക് മദ്യദുരന്തം ആവശ്യമില്ല. അതിനാലാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നത് വരെ പഴയ മദ്യനയം പുനഃസ്ഥാപിക്കുന്നതെന്നും സിസോദിയ വിശദീകരിച്ചു. ഡൽഹിയിലെ എക്സൈസ് നയം 2021-22ന്റെ കാലാവധി തീർന്നതിനെ തുടർന്ന് രണ്ട് തവണ നീട്ടിയിരുന്നു. ഒടുവിൽ ജൂലൈ 31ന് വീണ്ടും കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആംആദ്മി സർക്കാരിന്റെ പ്രഖ്യാപനം.
Comments