ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിന് ഭർത്താവാണ് ഭാര്യയെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഭർത്താവും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.
ബൻസ്വാര ജില്ലയിലെ ഖമേര പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 29 നായിരുന്നു സംഭവം. തന്റെ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതോടെ ഇയാൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. കെട്ടിയിട്ട് വടി കൊണ്ട് ഇരുവരെയും അടിക്കുന്നതും യുവതി കരഞ്ഞ് നിലവിളിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമാകും.
വീഡിയോ പ്രചരിച്ചതോടെ സംഭവ സ്ഥലത്ത് പോലീസ് എത്തി ഭർത്താവിനെയും നാട്ടുകാരെയും അറസ്റ്റ് ചെയ്തു. ബൻസ്വാരയിലെ ഖമേര പോലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴുമണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി.
Comments