കൊച്ചി: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ സ്ഥലം എസ് എച്ച് ഒയെ സ്ഥലം മാറ്റി. കൊച്ചിയുടെ നിരവധി ഇടങ്ങളിലായി പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു നേരെ പാഞ്ഞടുക്കുകയും അദ്ദേഹം ഇരുന്ന സീറ്റിനു സമീപത്തുള്ള ഗ്ലാസ്സിൽ ഇടിക്കുകയുമുണ്ടായി. എന്നാൽ ഈ സംഭവത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സ്ഥലം എസ് എച്ച് ഒക്ക് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി എന്നാണ് പറയുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് എസ് എച്ച് ഓക്ക് സ്ഥലം മാറ്റം കാണിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പു വെച്ചത്. എളമക്കര പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ സാബുവിനെതിരെയാണ് നടപടിയെടുത്തത്. എന്നാൽ സ്ഥലം മാറ്റത്തിൽ സുരക്ഷാ വീഴ്ചയെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല.
വാടാനപ്പിള്ളി എസ് എച്ച് ഒ ആയ സനീഷിനെ എളമക്കരയിലേക്ക് നിയമിക്കുകയും പകരം സാബുവിനെ വാടാനപ്പിള്ളിയിലേക്ക് മാറ്റുകയുമാണ് ചെയ്തതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഈ സംഭവത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പരിഹാസ രൂപത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഉള്ളത് Z കാറ്റഗറി സുരക്ഷയാണെന്നും പ്രധാനമന്ത്രിക്ക് പോലും ഇത്രയധികം സുരക്ഷയില്ല എന്നുമാണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ നടന്നത്. യുവമോർച്ച , എ ബി വി പി പ്രവർത്തകരുൾപ്പെടെ നിരവധി യുവജന സംഘടനകൾ സമരം നടത്തിയിരുന്നു. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പ്രതിഷേധമാണ് പല ഇടങ്ങളിലും നടന്നത്.
Comments