തിരുവനന്തപുരം: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പിഴ ചുമത്തിയെന്ന വാർത്ത തെറ്റാണെന്ന് പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലൂടെയാണ് സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഇത് പിഴ ചുമത്തിയ ഉദ്യോഗസ്ഥന് പറ്റിയ അബദ്ധമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22 നാണ് സംഭവം.
അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ ചെല്ലാൻ മെഷീനിൽ അമർത്തിയപ്പോൾ മാറി പോയതാണ്. കേരളാ മോട്ടോർ വെഹിക്കിൾ റൂൾസ് സെക്ഷൻ 46(2)e സെലക്ട് ആവുകയായിരുന്നു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യുവാവിനെ കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച പുതിയ അറിവ് ലഭിച്ചതിൽ യുവാവ് സന്തോഷവാനാണ് എന്ന് പോലീസ് പറയുന്നു. സെക്ഷൻ 46(2)e നിയമപ്രകാരം പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന (ടാക്സി ഉൾപ്പെടെയുള്ള ) വാഹനങ്ങളിൽ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സിഎൻജിയോ നിറയ്ക്കാൻ ഫ്യുവൽ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതും തെറ്റാണ്.
Comments