റാഞ്ചി: പശ്ചിമ ബംഗാളിൽ കള്ളപ്പണവുമായി പിടിയിലായ എംഎൽഎമാർക്കെതിരെ നടപടിയുമായി കോൺഗ്രസ്. എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ജംതാര എം എൽ എ ഇർഫാൻ അൻസാരി, ഖിജ്രി എം എൽ എ രാജേഷ് കച്ചപ്, കോലെബീര എം എൽ എ നമൻ ബിക്സൽ എന്നിവയാണ് സസ്പെൻഡ് ചെയ്തത്.
എംഎൽഎമാർ പിടിയിലായതിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപക വിമർശനവും, പ്രതിഷേധവും ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാർക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. ഝാർഖണ്ഡ് കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് അവിനാശ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. പണവുമായി പിടിയിലായ എംഎൽഎമാരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യുന്നുവെന്നായിരുന്നു അവിനാശ് പാണ്ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇന്നലെ രാത്രിയോടെയാണ് എംഎൽഎമാരെ പണവുമായി പശ്ചിമ ബംഗാളിൽ നിന്നും പിടികൂടിയത്. ഇവരിൽ നിന്നും പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ എംഎൽഎമാരിൽ നിന്നും പോലീസ് മൊഴി ശേഖരിക്കുന്നുണ്ട്. എംഎൽഎമാരെ പിടികൂടിയത് കോൺഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. മുഖം രക്ഷിക്കൽ നടപടിയെന്നോണമാണ് എംഎൽഎമാരെ നടപടി സ്വീകരിച്ചത്.
അതേസമയം സംഭവത്തെ പ്രതിരോധിക്കുന്നതിനായി നിരവധി ന്യായങ്ങൾ നിരത്തി കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ഝാർഖണ്ഡ് സർക്കാരിനെ അട്ടി മറിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പിടിച്ചെടുത്ത പണം വനവാസികൾക്ക് സമ്മാനം വാങ്ങാനുള്ളതാണെന്നാണ് ഇർഫാൻ അൻസാരി എംഎൽഎയുടെ സഹോദരന്റെ വാദം.
Comments