കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ ആർ.ഗോപികൃഷ്ണൻ(67) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ നടത്തി വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോട്ടയത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകിട്ട് 4 ന് മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിലാണ് സംസ്ക്കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.
ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററായും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ നേടിയ ഇദ്ദേഹം എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനാണ്.
സംസ്ഥാന സർക്കാർ പുരസ്കാരത്തിനു പുറമെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിംഗിൽ വി.കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ സി.സെബാസ്റ്റ്യൻ പുരസ്കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് എന്ന കൃതി മലയാളത്തിലേയ്ക്ക് പരിഭാഷ നിർവ്വഹിച്ചിട്ടുണ്ട്.
മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപികൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാദ്ധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ. വ്യത്യസ്തത പുലർത്തുന്നതും ശ്രദ്ധേയവുമായ ധാരാളം അഭിമുഖങ്ങളും വാർത്തകളും അദ്ദേഹത്തിന്റേതായുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.ഗോപീകൃഷ്ണന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി. മികച്ച പത്രപ്രവർത്തകനെന്ന നിലയിൽ പേരെടുത്ത ആളായിരുന്നു ഗോപീകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
Comments