ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് ഫിദൽ വി റാമോസ് (94) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയതിനൊപ്പം കൊറോണയും അദ്ദേഹത്തെ ബാധിച്ചിരുന്നു. 1992 മുതൽ 1998 വരെ ഫിലിപ്പീൻസിന്റെ പ്രസിഡന്റ് പദവിയിലിരുന്ന റാമോസ് രാജ്യത്തെ 12-ാമത്തെ പ്രസിഡന്റാണ്. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ഫിലിപ്പൈൻ പോരാട്ട സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒപ്പം വിയറ്റ്നാമിലും നടന്ന യുദ്ധങ്ങളിൽ പങ്കെടുത്തു. ഫിലിപ്പൈൻ സൈന്യത്തിലെ രണ്ടാം ലെഫ്റ്റനന്റ് മുതൽ കമാൻഡർ-ഇൻ-ചീഫ് വരെയുള്ള എല്ലാ റാങ്കുകളും റാമോസിന് ലഭിച്ചിരുന്നു.
ഏകാധിപതിയായിരുന്ന ഫെർഡിനാൻഡ് മാർക്കോസിന്റെ ഭരണകാലത്ത് ഫിലിപ്പീൻസ് സായുധ സേനയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഫിദൽ വി റാമോസ്. എന്നാൽ 1986 ലെ പീപ്പിൾ പവർ വിപ്ലവത്തിന്റെ സമയം പ്രസിഡന്റ് മാർക്കോസിന്റെ ഭരണത്തിൽ നിന്നും വിട്ടുപിരിഞ്ഞ് കൊറസോൺ അക്വിനോയുടെ പുതിയ സർക്കാരിന് പിന്തുണ നൽകിയതോടെ റാമോസ് ജനപ്രിയനായി മാറി. ഇതോടെ വലിയ ഒരു ജനവിഭാഗം അദ്ദേഹത്തെ നായകനായി ഉയർത്തികൊണ്ടു വരികയായിരുന്നു. പിന്നീട് അക്വിനോയുടെ പിൻഗാമിയായി അദ്ദേഹം ഫിലിപ്പീൻസിന്റെ 12-ാമത് പ്രസിഡന്റായി അധികാരമേറ്റു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രസിഡന്റ് കൊറസോൺ അക്വിനോയുടെ കാബിനറ്റിൽ സേവനമനുഷ്ഠിച്ചു. ഫിലിപ്പീൻസിലെ സായുധ സേനയുടെ (AFP) ചീഫ്-ഓഫ് സ്റ്റാഫ് ആയും,1986 മുതൽ 1991 വരെ ദേശീയ പ്രതിരോധ സെക്രട്ടറിയായും റാമോസ് പ്രവർത്തിച്ചു. ഫിലിപ്പൈൻ ആർമിയുടെ പ്രത്യേക സേനയുടെയും ഫിലിപ്പൈൻ നാഷണൽ പോലീസ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെയും ബഹുമതി അദ്ദേഹത്തിനുണ്ട്.
ഫിദൽ വി റാമോസിന്റെ വിയോഗത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ദുഖം രേഖപ്പെടുത്തി. “ഈ ദുഃഖകരമായ ദിനത്തിൽ ഞങ്ങളുടെ കുടുംബം ഫിലിപ്പിനോ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഞങ്ങൾക്ക് ഒരു നല്ല നേതാവിനെ മാത്രമല്ല കുടുംബത്തിലെ ഒരു അംഗത്തെ കൂടിയാണ് നഷ്ടമായത്”എന്ന് മാർക്കോസ് ജൂനിയർ പറഞ്ഞു. റാമോസിന്റെ പ്രസിഡന്റ് പദവിയുടെ പൈതൃകം എപ്പോഴും വിലമതിക്കപ്പെടുമെന്നും ജനങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കുമെന്നും മാർക്കോസ് ജൂനിയർ കൂട്ടിച്ചേർത്തു.
Comments