ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി ദ്രാസിലെ പോയിന്റ് 5140 ക്ക് ”ഗൺ ഹിൽ” എന്ന പേര് നൽകി. നുഴഞ്ഞുകയറി എത്തിയ പാക് സൈനികരെ തുരത്താൻ വേണ്ടിയാണ് സൈന്യം ഓപ്പറേഷൻ വിജയ് എന്ന പേരിൽ ആക്രമണം നടത്തിയത്. ശത്രുക്കളുടെ കേന്ദ്രങ്ങളായിരുന്ന പോയിന്റ് 5140 പോലുള്ള സ്ഥലങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തിയത് കൊണ്ടാണ് യുദ്ധത്തിൽ വിജയം നേടാനായത്. ഇന്ത്യയുടെ പീരങ്കികളും വെടിയുണ്ടകളും ശത്രുക്കളുടെ നെഞ്ചിലേക്കാണ് അന്ന് തറച്ചുകയറിയത്.
ആർട്ടിലറി റെജിമെന്റിന് വേണ്ടി ആർട്ടിലറി ഡയറക്ടർ ജനറലായ ലെഫ് ജനറൽ ടി കെ ചൗള ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ റീത്ത് സമർപ്പിച്ചു. ഓപ്പറേഷൻ വിജയിൽ ‘കാർഗിൽ’ ബഹുമതി ലഭിച്ച എല്ലാ ആർട്ടിലറി റെജിമെന്റുകളിലെയും സൈനികരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
അതേസമയം, കാർഗിൽ യുദ്ധസ്മാരകത്തിന്റെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് ദ്രാസ് ഇനിയൊരിക്കലും തണുത്തുറഞ്ഞ സ്ഥലമായിരിക്കില്ല. വിദ്യാഭ്യാസ വിദഗ്ധൻ സോനം വാങ്ചുകിന്റെ ഗൃഹനിർമ്മാണ സാങ്കേതികവിദ്യയ്ക്കാണ് ഇതിന് നന്ദി പറയേണ്ടത്. 10,800 അടി ഉയരത്തിലാണ് ധീരസൈനികർക്കുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്. അവിടെ താപനില മൈനസ് 30 ഡിഗ്രി വരെ താഴാറുണ്ട്. എന്നാൽ സൈനികർ താമസിക്കുന്ന സ്മാരക ഭവനത്തിലെ താപനില 15 ഡിഗ്രി സെൽഷ്യസിനു മുകളില് നിൽക്കും. അതായത് ഇവിടെ വെള്ളം ഇനി മരവിച്ച് ഐസ് ആയി പോവില്ല.
1999 ലെ കാർഗിൽ യുദ്ധത്തിൽ പാക് അധിനിവേശത്തിൽ നിന്ന് മാതൃരാജ്യത്തെ സംരക്ഷിച്ച് വീരമൃത്യു വരിച്ച 559 സൈനികർക്ക് വേണ്ടിയാണ് യുദ്ധസ്മാരകം സ്ഥാപിച്ചിരിക്കുന്നത്.
Comments