പത്തനംതിട്ട : ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ച് ഉത്തരവായി. അതിശക്തിയായി പെയ്യുന്ന മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനായാണ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവ് ഇറക്കിയത്. ഓഗസ്റ്റ് ഒന്നു മുതൽ ഓഗസ്റ്റ് നാലു വരെയാണ് നിരോധനം.
ഇതിന് പുറമെ മലയോരത്ത് നിന്നും മണ്ണ് വെട്ടിമറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.ഇക്കാര്യങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യു ഡിവിഷണൽ ഓഫീസർമാർ, തഹസീൽദാർമാർ എന്നിവർ ഉറപ്പുവരുത്തണം.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നടപടികൾ സ്വീകരിക്കും.ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പെടെ ആർക്കും അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീൽദാർമാർ പ്രസ്തുത പരാതികളിന്മേൽ സത്വര നടപടികൾ സ്വീകരിക്കുകയും അത്തരം പ്രവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം . കാരണക്കാർക്കെതിരെ ദുരന്തനിവാരണ നിയമം 2005, 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Comments