തിരുവനന്തപുരം ; കേരളത്തിൽ അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ വരെ തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസം വടക്കൻ ജില്ലകളിലും മഴ ശക്തമാവും. ഈ സാഹചര്യത്തിൽ തയ്യാറെടുപ്പും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രളയ സാധ്യത കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കേരളത്തിൽ മഴക്കെടുതിയിൽ പെട്ട് ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും നശിച്ചു. ഈ സാഹചര്യത്തിൽ റവന്യു മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. പോലീസ് സേനയ്ക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 7 ക്യാമ്പുകൾ ആരംഭിച്ചുകഴിഞ്ഞു. 90 ഓളം പേർ ഇപ്പോൾ ക്യാമ്പിലുണ്ട്.
മുന്നൊരുക്കങ്ങൾക്കായി ഒരു കോടി വീതം ജില്ലകൾക്ക് നൽകി. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്.
അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നുണ്ട്. വിവിധ സേന വിഭാഗം സേവനം വാഗ്ദാനം നൽകിയിട്ടുണ്ട്. കടൽക്ഷോഭം ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോവരുത് എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അസാധാരണ മഴ വരുന്നു എന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
Comments