കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് സാദ്ധ്യത തുറന്ന് ഹൈക്കോടതി ഇടപെടൽ. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് നിക്ഷേപകർ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ ഉള്ള ഏജൻസികളുടെ അന്വേഷണം കേസിൽ അനിവാര്യമാണെന്നും നിക്ഷേപകർ അഭിപ്രായപ്പെടുന്നു.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ സ്വദേശിയുമായ എം വി സുരേഷ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.
കരുവന്നൂരിൽ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പാണ് എന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചിരുന്നു. എന്നാൽ 312 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത് എന്ന് പിന്നീട് വ്യക്തമായിരുന്നു. ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകർ നിക്ഷേപിച്ച പണം വ്യാജ രേഖകൾ ചമച്ച് സിപിഎം നേതാക്കൾ വായ്പയായി എഴുതിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയ ഈ വായ്പകളുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചത് നിക്ഷേപകർക്കായിരുന്നു.
സാമ്പത്തിക തട്ടിപ്പ് ബാങ്കിനെ തകർത്തതോടെ നിക്ഷേപങ്ങൾ തിരികെ നൽകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കിട്ടാതെ വന്നതിന് പുറമെ ഇല്ലാത്ത വായ്പകളുടെ പേരിൽ ജപ്തി നോട്ടീസ് കൂടി എത്താൻ തുടങ്ങിയതോടെ നിക്ഷേപകർ പകച്ചു. ചിലർ ആതമഹത്യ ചെയ്തു. കേസും കോടതിയുമായി ആശങ്കയുടെ നാളുകൾ തള്ളി നീക്കുകയാണ് സിപിഎമ്മിനെ വിശ്വസിച്ച് ബാങ്കിൽ പണമിട്ട ജനങ്ങൾ.
Comments