ശ്രീനഗർ: കാരംസ് കളിക്കാത്തവരായി നമുക്കിടയിൽ ആരാണുള്ളതല്ലേ . വളരെ രസകരവും ആവേശവും നിറഞ്ഞ കളി നോക്കി നില്ക്കാൻ തന്നെ ഒരു ആനന്ദമാണ്. കാരംസിന്റെ പ്രചാരത്തിന് വേദിയൊരുക്കുകയാണ് ശ്രീനഗർ കാരംസ് അസോസിയേഷൻ. ശ്രീനഗറിലെ പല മേഖലകളിലായി നടന്ന കാരംസ് മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ചാമ്പിയൻഷിപ്പ് കേഡറ്റുകളുടെ സബ് ജൂനിയർ, ജൂനിയർ , സീനിയർ എന്നിങ്ങനെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
സ്പോർട്സ് കൗൺസിലിന്റെയും, അസോസിയേഷന്റെയും, ജില്ലാ യൂണിറ്റുകളുടെയും പിന്തുണയോടെ നടന്ന മത്സരത്തിൽ 120 ഓളം പേർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും മത്സരം നടത്തണമെന്ന് ആലോചിക്കുന്നതായി അസ്സോസ്സിയേഷൻ ഭാരവാഹികൾ പറഞ്ഞു. കശ്മീരിലെ പ്രത്യേക സാഹചര്യങ്ങളിൽ നിന്നും യുവ തലമുറയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ടെന്നും അവർ സൂചിപ്പിച്ചു.
ഇത്തരം കളികൾ കുട്ടികളിൽ കൂടുതൽ പൊതുബോധം ഉണർത്തും. കൂടാതെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കാൻ സാധിക്കും എന്ന് കരുതുന്നതായി അസോസിയേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.ഇത്തരം മത്സരങ്ങൾ കശ്മീരിന്റെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കോവിഡിന് ശേഷം കടുത്ത പ്രതിസന്ധി കായിക മേഖലയിൽ നേരിട്ടെങ്കിലും കൂടുതൽ ശക്തമായ പ്രവർത്തനം നടത്തുകയാണ് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും ലക്ഷ്യം. ബുദ്ഗാം ,ബന്ദിപോരാ , ബാരാമുള്ള എന്നി ജില്ലകളിൽ വരും ദിവസങ്ങളിൽ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരംസ് എല്ലാവർക്കും ഇഷ്ടമുള്ള കളി ആയത് കൊണ്ട് മടി ഇല്ലാതെ കുട്ടികൾ രജിസ്റ്റർ ചെയ്യുകയും മത്സരത്തിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. കാരംസ് മത്സരം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും , മികച്ച കളിക്കാരെ അതിലൂടെ വാർത്തെടുക്കുവാൻ കഴിയുമെന്നും കരുതുന്നതായി കാരംസ് അസ്സോസ്സിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Comments