ബെർമിങ്ഹാം: വനിതകളുടെ 71 കിലോഗ്രാം ഭാരോദ്വഹനത്തിൽ മെഡൽ സ്വന്തമാക്കിയ ഹർജീന്ദർ കൗർ വിജയാഹ്ലാദത്തിൽ. മാതാപിതാക്കളുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ ഉത്തരമാണ് കോമൺവെൽത്ത് ഗെയിംസിലെ വിജയമെന്ന് കൗർ പറഞ്ഞു. കഠിനാദ്ധ്വാനമില്ലാതെ ഒരു മെഡലും ലഭിക്കില്ല, എന്നാൽ തന്റെ മത്സരത്തിൽ ദൈവീക ഇടപെടൽ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരുടെയും പ്രാർത്ഥനകൾ സഫലമായെന്നും മാതാപിതാക്കളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകിയ സമയമായിരുന്നു അതെന്നും വ്യക്തമാക്കി.
നൈജീരിയൻ താരം ജോയ് ഈസും ഇംഗ്ലണ്ടിന്റെ സാറ ഡെവിസുമായിട്ടായിരുന്ന്ു പോരാട്ടം. ക്ലീൻ ആന്റ് ജെർക്കിൽ മൂന്ന് ശ്രമങ്ങളിലായി 113, 116, 119 കിലോ ഉയർത്തി. എന്നാൽ കാനഡയുടെ അലക്സിസ് ആഷ്വർത്ത് 123 കിലോഗ്രാം ഉയർത്തി ക്ലീൻ ആന്റ് അവസാന ശ്രമത്തിൽ 212 കിലോഗ്രാമും ഉയർത്തിയതോടെ മെഡൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാൽ കൗറിന്റെ ആകെ സ്കോർ 214 ആയി ഉയർന്നതോടെ മെഡൽ ഉറപ്പിക്കുകയായിരുന്നു. മെഡൽ നേട്ടത്തിൽ സന്തോഷവതിയണെങ്കിലും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമായിരുന്നുവെന്നും കൗർ കൂട്ടിച്ചേർത്തു. പദ്ധതിയിട്ടിരുന്ന രീതിയിൽ ഭാരം ഉയർത്താൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
നാലാം ദിനം ഇന്ത്യയുടെ ഒമ്പതാം മെഡലാണ് കൗർ നേടിയത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു, പുരുഷന്മാരുടെ 67 കിലോ ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക, 73 കിലോ ഭാരോദ്വഹനത്തിൽ അചിന്ത ഷീലി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണ്ണം നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 55 കിലോ ഭാരോദ്വഹനത്തിൽ ബിന്ദ്യറാണി ദേവി, പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സർഗർ,വനിതകളുടെ 48 കിലോ ജൂഡോയിൽ ശുശീല ലിക്മാബാം എന്നിവർ വെള്ളിയും പുരുഷന്മാരുടെ 60 കിലോഗ്രാം ജൂഡോയിൽ വിജയകുമാർ യാദവ്,വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തിൽ ഹർജീന്ദേർ കൗർ, പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരിയും പൂജാരി എന്നിവർ വെങ്കല മെഡലും നേടി.
Comments