കണ്ണൂർ: കർക്കിടക വാവുബലിയ്‌ക്കെത്തുന്നവർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകണമെന്ന് പറഞ്ഞത് തെറ്റായി പോയെന്നും പലരും തെറ്റിദ്ധരിച്ചെന്നും സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ. പാർട്ടി വിമർശിച്ചതിനെ തുടർന്നാണ് തെറ്റുപ്പറ്റിയെന്ന് ഫേയ്സ്ബുക്കിലൂടെ ജയരാജന്റെ വിശദീകരണം. പിതൃതർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് താൻ പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി പാർട്ടിയും സഖാക്കളും ചൂണ്ടിക്കാണിച്ചുെവന്ന് ജയരാജൻ പറയുന്നു.
പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ താൻ പങ്കെടുക്കാറില്ലെന്നും, വീട്ടിൽ പൂജാമുറിയോ ആരാധനയോ നടത്താറില്ലെന്നും പി ജയരാജൻ പറഞ്ഞു. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതുവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന അഭിപ്രായമാണ് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തിയതെന്നും ജയരാജൻ മാപ്പ് പറഞ്ഞുകൊണ്ട് ഫേയ്സ്ബുക്കിൽ കുറിച്ചു.
കർക്കിടക വാവുബലിയ്‌ക്ക് എത്തുന്നവർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണമെന്നും കർക്കിടക വാവുബലിയിൽ മതമില്ല. എല്ലാ മതങ്ങളിലും ഇത്തരത്തിൽ മരിച്ചവരെ ഓർക്കുന്ന ചടങ്ങുകളും ദിനങ്ങളും ഉണ്ടെന്നും ഇസ്ലാം മതത്തിൽ ആണ്ടു നേർച്ചയുണ്ട്, ഇത്തരം ഇടങ്ങൾ ഭീകര മുഖങ്ങൾ മറച്ച് വെക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നായിരുന്നു പി.ജയരാജന്റെ പോസ്റ്റ്.
Comments