തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. കേരളത്തിന് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. ഞായറാഴ്ചവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴ തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ, ഓറഞ്ച് അലർട്ടുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചിരുന്നു.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലത്തും, തിരുവനന്തപുരത്തും യെല്ലോ അലർട്ടാണ്.
മഴയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തുമാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Comments