ദുബായ്: പേമാരിക്ക് ശേഷം യുഎഇയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്. മഴക്കെടുതിയിൽ താറുമാറായ മേഖലകൾ പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലീം അൽ തുനൈജി വ്യക്തമാക്കി.
വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന റോഡുകളിൽ 98 ശതമാനവും ഗതാഗത യോഗ്യമായി. സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളുടെയും വോളന്റിയർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നിലവിലെ അവസ്ഥയിലേക്ക് രാജ്യം മടങ്ങിയെത്തിയതെന്നും അൽ തുനൈജി പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് എപ്പോഴും പ്രഥമ പരിഗണന നൽകിയതെന്നും ദുരിത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിൽ വിജയിച്ചുവെന്നും തുനൈജി കൂട്ടിച്ചേർത്തു.
റെസ്ക്യൂ, ആംബുലൻസ്, ട്രാഫിക്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സംഘം തുടങ്ങി വിവിധ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം അവരുടെ വസ്തുക്കൾക്ക് സുരക്ഷിതത്വവും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. 1,198 വാഹനങ്ങളും 4,816 പേരും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി.
അതേസമയം, മഴയെ തുടർന്ന് അടച്ചിട്ട ഫുജൈറ ക്വീദ്ഫ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള ബസ് സർവീസ് ഷാർജയും പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഖോർഫക്കാനിലേക്കുള്ള സർവീസ് തുടങ്ങാൻ വൈകുമെന്നാണ് അറിയിപ്പ്.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞയാഴ്ച പ്രളയ സമാനമായ സാഹചര്യമായിരുന്നു. നൂറുകണക്കിനാളുകൾ വീടിന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയും ഒട്ടേറെ വീടുകൾക്ക് വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഞ്ച് പാകിസ്താൻ സ്വദേശികൾ ഉൾപ്പെടെ ഏഴ് പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്.
Comments