മട്ടന്നൂർ: കേരളത്തിന് ദോഷകരമായ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിവിധ തരത്തിൽ സംസ്ഥാനത്തിന് ദോഷം ചെയ്യുകയാണ് പോപ്പുലർ ഫ്രണ്ട്. സംസ്ഥാനത്തുടനീളം വ്യാപകമായ തരത്തിൽ അവർ ആയുധ പരിശീലനം നടത്തുന്നു. സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള പരസ്യധാരണ മട്ടന്നൂരിലും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി ഭയന്നാണ്. പോപ്പുലർ ഫ്രണ്ടിനും മത മൗലിക വാദികൾക്കും സിപിഎം വഴങ്ങി. ശ്രീറാം വെങ്കിട്ടരാമൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി അദ്ദേഹത്തെ ശിക്ഷിക്കട്ടെ എന്നും പോപ്പുലർ ഫ്രണ്ടിന് എന്ത് അധികാരമാണ് ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പറയാൻ ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
വിപ്ലവകരമായ മാറ്റമെന്ന് പറഞ്ഞുകൊണ്ടാണ് വഖവ് ബോർഡ് നിയമനം പിഎസ്‍എസിയ്‌ക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ മുസ്ലീം സംഘനകളുടെ ഭീക്ഷണിയ്‌ക്ക് വഴങ്ങി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. നാല് വോട്ടിനു വേണ്ടി മതമൗലികവാദികളെ സിപിഎം വളർത്തുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ആട്ടിൻ തോലണിഞ്ഞ കോൺഗ്രസ് ചെന്നായ്‌ക്കളെയും ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments