തിരുവനന്തപുരം: സിങ്കപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തിര ലാൻഡിങ്. വിമാനത്തിലുണ്ടായിരുന്ന മലയാളിയായ യാത്രക്കാരൻ അബോധാവസ്ഥയിലായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു.
വിമാനം ഇന്തൊനേഷ്യയിൽ ലാൻഡ് ചെയ്ത ഉടനെ അബോധാവസ്ഥയിലായിരുന്ന യാത്രക്കാരൻ ചാടി എഴുന്നേറ്റു. തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, വിമാനം ഇവിടെ ലാൻഡ് ചെയ്തത് എന്തിനാണെന്നും ചോദിച്ച് ബഹളമുണ്ടാക്കി. മെഡിക്കൽ സംഘമെത്തി ഈ വ്യക്തിയെ പരിശോധിച്ചു. ഇയാളേയും കൊണ്ട് യാത്ര തുടരാനാകില്ലെന്ന് വിമാനത്തിലെ ജീവനക്കാരും അറിയിച്ചു.
എന്നാൽ വിമാനത്തിൽ നിന്ന് ഇറങ്ങാനാകില്ലെന്ന് ഇയാൾ വാശിപിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർ കൂടി ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും കൂടി ഇന്തൊനേഷ്യയിൽ ഇറങ്ങി. തുടർന്ന് ഏഴ് മണിക്കൂറിലധികം സമയം വൈകിയാണ് വിമാനം തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ മാസം 29ാം തിയതിയായിരുന്നു സംഭവം.
Comments