പത്തനംതിട്ട: പത്തനംതിട്ട കക്കാട്ടാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിപിടിച്ചവർക്കെതിരെ കേസ്. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ തടിപിടിക്കുന്ന ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വനംവകുപ്പും ഇവർക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സമ്ണി എന്നിവരാണ് കുത്തിയൊഴുകുന്ന പുഴയിൽ സാഹസിക തടിപിടുത്തം നടത്താൻ ശ്രമിച്ചത്.
മലവെള്ളം കുത്തിയൊലിച്ചതോടെയാണ് യുവാക്കൾ തടിപിടുത്തത്തിനായി ഇറങ്ങിയത്. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ദൂരം ഇവർ ഒഴുകിപ്പോകുന്ന കാഴ്ച ആരെയും ഒന്ന് പേടിപ്പിക്കും. തടി കരയ്‌ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയ മൂന്ന് പേരും തടി ഉപേക്ഷിച്ച് കരയിലേക്ക് കയറി. ഉറുമ്പിനി വെള്ളച്ചാട്ടത്തിന് അടുത്ത് വരെ ഇവർ തടിയുടെ മുകളിൽ ഇരുന്നാണ് യാത്ര ചെയ്തത്. ഇവരുടെ സുഹൃത്താണ് വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
നരൻ സിനിമയിലെ ഗാനം കൂടി ചേർത്താണ് വീഡിയോ പങ്കുവച്ചത്. എന്നാൽ വീഡിയോയ്‌ക്ക് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിസാഹസികമായ രീതിയിലാണ് യുവാക്കൾ തടിപിടിക്കാനായി പുഴയിലേക്ക് ചാടുന്നത്. മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് തന്നെ ഈ സാഹസികത കാണിച്ചതിനെതിരെയായിരുന്നു വിമർശനങ്ങൾ.
Comments