ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ശിവസേനാ പാർട്ടിയുടെ പദവിയും ചിഹ്നവും ആർക്ക് നൽകണമെന്നത് സംബന്ധിച്ച തീരുമാനം ഉടൻ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. പാർട്ടി പദവി അംഗീകരിക്കുന്നതിനായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഷിൻഡെ, ഉദ്ധവ് വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതോടെ വെട്ടിലായ ഉദ്ധവ് താക്കറെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇടപെടലുണ്ടായത്.
ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിവസേനാ പാർട്ടിയുടെ പദവിയും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏക്‌നാഥ് ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടർന്നായിരുന്നു ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
അതേസമയം കമ്മീഷൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്ന് ഏക്‌നാഥ് ഷിൻഡെ നേരത്തേ വ്യക്തമാക്കിയിരുന്നു. അൻപതോളം എംഎൽഎമാരുടെ പിന്തുണയും സഭകളിൽ മൂന്നിൽ രണ്ട് ഭൂരുപക്ഷവും തനിക്കൊപ്പമുണ്ടെന്നും ഷിൻഡെ അറിയിച്ചു. പാർട്ടിയിൽ ഭൂരിപക്ഷം ഇല്ലാതായ ഉദ്ധവ് താക്കറെ അവസാന ശ്രമമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും. കേസ് വിശാല ബഞ്ചിലേക്ക് വിടണോയെന്ന് അന്ന് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
Comments